മെൽബണിൽ 426 കിലോ ഭാരമുള്ള ഗാന്ധി പ്രതിമ മോഷണം പോയി; അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി: മെൽബണിലെ ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ മഹാത്മാഗാന്ധി പ്രതിമ മോഷണം പോയി. ന്യൂഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) സമ്മാനമായിരുന്നു ഈ പ്രതിമ. മെൽബണിലെ റോവില്ലെ കമ്മ്യൂണിറ്റി സെന്ററിൽ നിന്ന് ജനുവരി 12ന് പുലർച്ചെയാണ് വെങ്കല പ്രതിമ കാണാതായതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയയിലെ നോക്‌സ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ആംഗിൾ ഗ്രൈൻഡർ ഉപയോഗിച്ചാണ് 426 കിലോഗ്രാം ഭാരമുള്ള പ്രതിമ മുറിച്ചെടുത്തെന്ന് പൊലീസ് പറയുന്നു. പ്രതിമയുടെ കാലുകൾ മാത്രം അവശേഷിപ്പിച്ചു. വെങ്കല പ്രതിമ വിൽക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അറിയിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സ്ക്രാപ്പ് മെറ്റൽ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയതായും പൊലീസ് പറഞ്ഞു. പ്രതിമ നശിപ്പിച്ചതിനെയും നീക്കം ചെയ്തതിനെയും ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. 2021 നവംബർ 12 ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണനാണ് പ്രതിമ ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ അജ്ഞാതരായ വ്യക്തികൾ ഇത് ആദ്യമായി നശിപ്പിച്ചു. ഓസ്‌ട്രേലിയയിൽ ഇന്ത്യാ വിരുദ്ധ വികാരം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.2025 ജൂലൈയിൽ, മെൽബണിന്റെ കിഴക്കൻ പ്രദേശമായ ബൊറോണിയയിലുള്ള ക്ഷേത്രത്തിലും വംശീയമായ ചുവരെഴുത്തുകൾ കണ്ടെത്തിയിരുന്നു. സമീപത്തുള്ള രണ്ട് ഏഷ്യൻ റെസ്റ്റോറന്റുകളിലും ഇതേ അധിക്ഷേപങ്ങൾ വരച്ചിരുന്നു.





