KeralaPolitics

നിയമസഭാ തെരഞ്ഞെടുപ്പ്; അടൂരില്‍ രമ്യാ ഹരിദാസും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് അടൂരിലും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും യുഡിഎഫ് സ്ഥാനാര്‍ഥികളായേക്കും. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുന്നതിനിടെയാണ് നീക്കം. പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് അടൂരില്‍ രമ്യ ഹരിദാസിനെ പരിഗണിക്കാനൊരുങ്ങുന്നത്. മുന്‍ മന്ത്രി പന്തളം സുധാകരന്റെ പേരാണ് അടൂരില്‍ ഉയര്‍ന്നുവന്നിരുന്നതെങ്കിലും അതെല്ലാം തള്ളിക്കൊണ്ട് രമ്യയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് കെപിസിസി എത്തിച്ചേര്‍ന്നുവെന്നാണ് സൂചനകള്‍. സംവരണ സീറ്റായ അടൂരില്‍ രമ്യയെ പരിഗണിക്കുന്നതിലൂടെ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടൽ. അബിന്‍ വര്‍ക്കിയെ അനുകൂലിച്ചും എതിര്‍ത്തും പത്തനംതിട്ടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുക്കുന്നതിനിടെയാണ് ആറന്മുളയില്‍ മത്സരിപ്പിക്കാനുള്ള നീക്കം. അബിന്‍ വര്‍ക്കിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ അടൂരിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജില്ലാ എക്‌സിക്യൂട്ടീവ് യോഗങ്ങളിലും എതിര്‍പ്പ് പ്രകടമായിരുന്നെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് കെപിസിസി ആറന്മുളയില്‍ അബിനെ പരിഗണിക്കാനൊരുങ്ങുന്നത്. ആറന്മുള നിയോജക മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢന്‍, ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഭൂരിപക്ഷമുള്ള മണ്ഡലമായതിനാല്‍ അബിന്‍ വര്‍ക്കിയെ മത്സരിപ്പിക്കുന്നതിലൂടെ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button